Sunday, January 30, 2011

മഞ്ഞക്കെട്ടിടം


                         ഉയര്‍ന്നു നില്ക്കുന്നു മുന്നിലുയരത്തിലേക്കു
                         പോകുന്ന ബഹു നില ഫ്ലാറ്റെന്നുടെ മുന്നിലായി
                         ഓര്‍മ്മയില്‍ തെളിയുന്നോരോടിട്ട മഞ്ഞ കെട്ടിടം
                         അതിനുമ്മറത്തിണ്ണയും, തുളസിത്തറയും

                        പിന്നോട്ടു പിന്നോട്ടു പോകുന്നു കാലമിതു
                        തുറക്കുന്നു സ്മരണകള്‍ തന്‍ ചന്ദന വാതില്‍
                        പൂവിട്ടു നില്പതിന്നുമവിടെയെന്‍ ഹൃത്തിൽ -
                        മായാത്ത മുദ്രകളെത്രയോ, തീര്‍ത്ത കൌമാരം

                        സ്വപ്നത്തിന്‍ പവിഴ വിരലുകളുകളെന്നെ
                        പതിവായി വന്നു വിളിച്ചുണര്‍ത്തിടുമ്പോള്‍
                        സ്വര്‍ഗ്ഗത്തില്‍ നിന്നപ്പോള്‍ പൊഴിഞ്ഞു വീണതാകുമാ
                        ഇന്ദ്രനീലക്കല്ലുകളിന്നും കാണ്മതവിടെ

                        സംവത്സരങ്ങളെത്ര കഴിഞ്ഞെങ്കിലുമമ-
                        രത്വമാര്‍ന്നൊരെന്‍ യൌവ്വന സുദിനങ്ങളോ
                        പാതയരികിലെ തണല്‍ ദ്രുമങ്ങളെ പോലീ
                        ജീവിതത്തിനു തണലേകാന്‍ നിരന്നു നില്പൂ

                        ആകസ്മികമീ , സ്മൃതികള്‍ തന്നുത്സവരംഗം
                        ഇല്ലിന്നവിടെയാ, ഹാ! കൊച്ചു മഞ്ഞക്കെട്ടിടം
                        ഉയര്‍ന്നു നില്ക്കുന്നു കോട്ടക്കൊത്തളം പോലൊരു
                        ഫ്ളാറ്റിന്‍ നിരയെന്‍ കൗമാരകാലത്തിന്‍ മുകളില്‍

                       ഓട്ടു പാത്രമതു മോറുന്നൊരൊച്ചയൊരുച്ച-
                       യ്ക്കെന്‍ കാതില്‍ വന്നു വീണതിന്‍ മുഴക്കമലയതും ,
                       കാണാമറയത്തന്നു 'ശ്, ശ് 'എന്നൊരു കള -
                       മൊഴി കേട്ടതും, മുല്ല മലരുകള്‍ വിടരും ചുണ്ടും
                       മാടി വിളിക്കുന്ന നീലാഞ്ജന മിഴികളും
                       ആ, വിശുദ്ധ സംഗമത്തിനമൂർത്ത രംഗങ്ങൾ
                       ഇന്നും തെളിയുന്നു മനസ്സിന്റെ സ്ക്രീനിതിൽ

                        വീടു മാറ്റത്തിന്റെ ദുര്‍ദ്ദിനമന്നാ , മഞ്ഞക്കെ -
                       ട്ടിടത്തിന്നാകാശത്തെയോ മൂടി കാര്‍മേഘങ്ങള്‍ ;
                       പെയ്തിറങ്ങിയവയെന്‍ മനസ്സില്‍ പേമാരിയായി
                       അന്തരാത്മാവോ നൂലു പൊട്ടിയ പട്ടമായി .
                       ടാക്സി കാറിന്‍ പിന്‍ വാതില്‍ ചില്ലിലൂടെയാ കരി 
                       മഷിയെഴുതിയ കണ്ണിലെ കണ്ണീര്‍ കണ്ടു ,ഞാന്‍
                       യാത്ര പറയുന്നു നിശ്ശബ്ദം ശിരസ്സാട്ടിയ -
                       പ്പോഴും , പൂവിടുന്നു രാഗമന്ദാര തരുക്കൾ
                       പിന്നെത്രയോ വട്ടം നെടുവീര്‍പ്പിന്നനുയാത്ര
                       ചെയ്തെന്‍ സുഖസ്മരണകളാ , വീടിന്‍ മുന്നില്‍
                       ഇന്നവിടെയുയര്‍ന്നൊരു പടുകൂറ്റന്‍ മന്ദിര -
                       മതിന്‍ മുന്നില്‍ തെളിയുന്നാ കണ്ണീര്‍മണികളും .










Friday, January 21, 2011

ദാവണിക്കനവ്


                        ഒരു കടല്ക്കരയിലന്നവരി -
                        രുവരും മുട്ടിയുരുമ്മി നടന്നു
                        തിരകള്‍ കെട്ടിയ പാദസരത്തിന്‍
                        കവിതകള്‍ കേട്ടു , കേട്ടു നടന്നു.
                        കടലിന്‍ കാറ്റോ പ്രിയ തന്‍ ദാവണി
                        കവര്‍ന്നു കടന്നുടന്‍  പറന്നപ്പോള്‍
                        രണരഥം പോലതിന്‍ പിറകെ
                        പാഞ്ഞു  കടലിലിറങ്ങി പിന്നെയവന്‍,
                        കടലിനുപ്പു രസത്തെയവനുടെ
                        പ്രണയത്തിന്റെ മധുരം വിഴുങ്ങി
                        കടലലയതില്‍ , കുളിച്ചാ ; കോമള
                        വസന മോടി തകര്‍ന്നതറികെ
                       ഒരു യുഗജേതാവായിയോമലിന്‍
                       ചാരത്തണയുമാ നേരത്തെന്തിനു
                       പത്തിയെടുത്തു മായികമോഹമേ?

                       ഒരു കടല്ക്കരയിലന്നവരി
                       രുവരും മുട്ടിയുരുമ്മി നടന്നു.

                        ഇന്നാ , കടലിന്‍ കരയതിലവ-
                       നന്തിയില്‍ വെറുതെയുലാത്തും , നേരം ;
                       ചിതലുപിടിച്ച സ്മരണകളോ
                       പല്ലുകളിളിച്ചു ഭത്സിച്ചിടുമ്പോള്‍
                       പാറിവരുന്നൊരു ദാവണി കണ്ടു
                       പിറകെ പാഞ്ഞു വരുന്നൂ വിവശന്‍
                       അരുതെന്നോതിയാ ചിന്തകളെന്തേ
                       കൂടെ കുതിച്ചിടാന്‍, വെമ്പിടുന്നപ്പോള്‍ ?

                      സന്ധ്യ മയങ്ങും നേരത്തപ്പൊഴുമാ
                      ദാവണി മടിയില്‍ കാറ്റിലിളകി
                     കനവകന്നപ്പോള്‍ തരിവളയി-
                     ളകും സ്വര്‍ണ്ണകൈയതു മുന്നില്‍ നീണ്ടു
                     കണ്ണുതുറിച്ചു നോക്കി , തിരിഞ്ഞു നടപ്പൂ
                     വൈകിയെത്തിയ സഖിയപ്പോള്‍.


Sunday, January 16, 2011

ഭാരതപ്പുഴ കരയുന്നു

                         ഭാരതപ്പുഴ കരയുന്നിപ്പോഴും
                         വറ്റുന്നില്ലച്ചെറ്റുമാ കണ്ണീരിന്നും
                         വിട്ടകന്നില്ല ഞടുക്കമാഹൃത്തില്‍
                         പ്രതിധ്വനിപ്പതാ, ഓളത്തള്ളലില്‍
                 
                         എത്ര കൊതിച്ചും വാത്സല്യ തെളിനീര്‍
                         മുലക്കാമ്പില്‍ ചുരത്തിയും ഒന്നോമ-
                         നിക്കാന്‍ മാത്രമോളപ്പത്തികൈകളാല്‍
                         വാരിയെടുത്തതന്നാ,*യദുവിനെ
                         അറിഞ്ഞതീലാ പുഴ, ക്ഷണമപ്പോള്‍
                         മൃത്യു , തന്‍ കരങ്ങളില്‍ നിന്നും തട്ടി
                         യെടുത്താ കുട്ടിയെ കൊണ്ടു പോമെന്നും
                         
                         മൂകാഭിനയപ്പടുത്വമോടെയ-
                         വനന്നു വിമൂകരാക്കിയേവരേയും
                         നിശ്ചലഭിനയച്ചാരുതയോടെ
                         അവന്‍ നിശ്ചലം കിടന്നമ്മടി-
                         തട്ടിലൊരു മത്സരപ്പങ്കാളി പോലെ.
                         നിറയുന്നു പുഴയിതില്‍ തെളിനീര്‍
                         കൂടിക്കലരുന്നാവോളംകണ്ണുനീര്‍
                         ഹ! പഴിക്കരുതാരുമീ പുഴയെ 
                         നീര്‍മണികളൊഴുക്കിടുന്നു നിള 
                         ആ, വത്സല മാതാവിന്നൊപ്പമിന്നും. 
              
                                      *ഭാരതപ്പുഴയില്‍ മുങ്ങി മരിച്ച
                           ഹയര്‍ സെക്കന്‍ഡറി യുവജനോത്സ
                           വത്തില്‍ മൈം മത്സരത്തിനു പങ്കെടുക്കാ
                           നെത്തിയ യദുകൃഷ്ണനെന്ന പ്ലസ് 2 വിദ്യാര്‍ത്ഥി.
                        
                         
                        




                        

Sunday, January 9, 2011

അടയാത്ത വാതില്‍

                         ന്റെ വാതിലടച്ചിട്ടില്ല
                         സാക്ഷയും കൊളുത്തുമതെല്ലാം
                         അറിവിന്റെ വെളിച്ചത്തില്‍
                         എന്നേ ഞാന്‍ നീക്കി കളഞ്ഞു
                         തുറന്നു കിടപ്പൂ വാതിലിതു
                         തുറന്നു കിടക്കുന്നു ജാലകങ്ങളും

                         ഇരുട്ടിന്റെ കണികയൊന്നും
                         തപസ്സിരിക്കുന്നില്ലിവിടെ
                         വെറുപ്പിന്റെ വാവലുകള്‍
                         ഞാന്നുകിടക്കുന്നുമില്ലിവിടെ
                         എന്നിട്ടും നീ മുട്ടി വിളിപ്പൂ
                         കൊട്ടിയടച്ച വാതിലതില്‍
                         മുട്ടിയാല്‍ തുറക്കുമെന്ന തത്വ
                         വിചാരം മുന്നോട്ടു നയിക്കുന്നു

                         കടന്നു വരൂ വിഘ്നങ്ങളില്ലാ
                         സര്‍വ്വതന്ത്രസ്വതന്ത്രയായി
                         അടഞ്ഞു കിടക്കും വാതിലിനെ
                         വിസ്മരിക്കൂയതു നരകവാതായനം

                         കാലം കുതിക്കുന്ന കുതിരക്കുള -
                         മ്പൊച്ചയ്ക്കൊപ്പമെന്‍ കാതില്‍
                         ചേക്കേറുന്നു, നീ മുട്ടി വിളിക്കുന്ന
                         ക്ഷീണ ശബ്ദമതു ദൈന്യം
                         പോകുന്നു പോകുന്നു ഋതുക്കള്‍
                         കുറയുന്നു ജീവിതയാത്ര തന്നകലം
                         കാത്തിരിപ്പിന്‍ ദൈര്‍ഘ്യമേറുന്നു
                         കാത്തുനില്പൂ നീയടഞ്ഞ വാതില്ക്കല്‍
                         എന്നസ്ഥി പഞ്ജരത്തിന്റെ കൂടെ
                         അടയാത്ത വാതിലിതു കാത്തിരിപ്പൂ .



















എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...