ഉയര്‍ന്നു നില്ക്കുന്നു മുന്നിലുയരത്തിലേക്കു
പോകുന്ന ബഹു നില ഫ്ലാറ്റെന്നുടെ മുന്നിലായി
ഓര്‍മ്മയില്‍ തെളിയുന്നോരോടിട്ട മഞ്ഞ കെട്ടിടം
അതിനുമ്മറത്തിണ്ണയും, തുളസിത്തറയും
പിന്നോട്ടു പിന്നോട്ടു പോകുന്നു കാലമിതു
തുറക്കുന്നു സ്മരണകള്‍ തന്‍ ചന്ദന വാതില്‍
പൂവിട്ടു നില്പതിന്നുമവിടെയെന്‍ ഹൃത്തിൽ -
മായാത്ത മുദ്രകളെത്രയോ, തീര്‍ത്ത കൌമാരം
സ്വപ്നത്തിന്‍ പവിഴ വിരലുകളുകളെന്നെ
പതിവായി വന്നു വിളിച്ചുണര്‍ത്തിടുമ്പോള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നപ്പോള്‍ പൊഴിഞ്ഞു വീണതാകുമാ
ഇന്ദ്രനീലക്കല്ലുകളിന്നും കാണ്മതവിടെ
സംവത്സരങ്ങളെത്ര കഴിഞ്ഞെങ്കിലുമമ-
രത്വമാര്‍ന്നൊരെന്‍ യൌവ്വന സുദിനങ്ങളോ
പാതയരികിലെ തണല്‍ ദ്രുമങ്ങളെ പോലീ
ജീവിതത്തിനു തണലേകാന്‍ നിരന്നു നില്പൂ
ആകസ്മികമീ , സ്മൃതികള്‍ തന്നുത്സവരംഗം
ഇല്ലിന്നവിടെയാ, ഹാ! കൊച്ചു മഞ്ഞക്കെട്ടിടം
ഉയര്‍ന്നു നില്ക്കുന്നു കോട്ടക്കൊത്തളം പോലൊരു
ഫ്ളാറ്റിന്‍ നിരയെന്‍ കൗമാരകാലത്തിന്‍ മുകളില്‍
ഓട്ടു പാത്രമതു മോറുന്നൊരൊച്ചയൊരുച്ച-
യ്ക്കെന്‍ കാതില്‍ വന്നു വീണതിന്‍ മുഴക്കമലയതും ,
കാണാമറയത്തന്നു 'ശ്, ശ് 'എന്നൊരു കള -
മൊഴി കേട്ടതും, മുല്ല മലരുകള്‍ വിടരും ചുണ്ടും
മാടി വിളിക്കുന്ന നീലാഞ്ജന മിഴികളും
ആ, വിശുദ്ധ സംഗമത്തിനമൂർത്ത രംഗങ്ങൾ
ഇന്നും തെളിയുന്നു മനസ്സിന്റെ സ്ക്രീനിതിൽ
വീടു മാറ്റത്തിന്റെ ദുര്‍ദ്ദിനമന്നാ , മഞ്ഞക്കെ -
ട്ടിടത്തിന്നാകാശത്തെയോ മൂടി കാര്‍മേഘങ്ങള്‍ ;
പെയ്തിറങ്ങിയവയെന്‍ മനസ്സില്‍ പേമാരിയായി
അന്തരാത്മാവോ നൂലു പൊട്ടിയ പട്ടമായി .
ടാക്സി കാറിന്‍ പിന്‍ വാതില്‍ ചില്ലിലൂടെയാ കരി
മഷിയെഴുതിയ കണ്ണിലെ കണ്ണീര്‍ കണ്ടു ,ഞാന്‍
യാത്ര പറയുന്നു നിശ്ശബ്ദം ശിരസ്സാട്ടിയ -
പ്പോഴും , പൂവിടുന്നു രാഗമന്ദാര തരുക്കൾ
പിന്നെത്രയോ വട്ടം നെടുവീര്‍പ്പിന്നനുയാത്ര
ചെയ്തെന്‍ സുഖസ്മരണകളാ , വീടിന്‍ മുന്നില്‍
ഇന്നവിടെയുയര്‍ന്നൊരു പടുകൂറ്റന്‍ മന്ദിര -
മതിന്‍ മുന്നില്‍ തെളിയുന്നാ കണ്ണീര്‍മണികളും .