ഇന്നലെയെന്റെ തോളിലണഞ്ഞാ
പൂമിഴികള്‍ പൂട്ടിയുറങ്ങി നീ
ഇന്നു നീയുറങ്ങൂ ; പൂമെത്തയില്‍
ഏകയാം , ജീവിതയാത്രയ്ക്കായി
എന്നുടെ വക്ഷത്തില്‍ നിന്നെടുത്താ
ശയ്യയിലൊറ്റയ്ക്കുറക്കൂ കാലം
എന്‍ നെഞ്ചിനൂഷ്മാവില്‍ നിന്നകന്നാ
മെത്ത തന്‍ ചൂടേറ്റുറങ്ങുന്നു , നീ
ജീവിത തത്വമെല്ലാമറികിലും
ലോലമാകുന്നോര്‍ക്കവെയെന്മനം
ഒന്നുറക്കട്ടെയീ തോളിലേറ്റിയെന്‍
കണ്മണിതാമരത്താരതിനെ .
കൈവളരുന്നു , കാല്‍വളരുന്നു
ആ,കൊച്ചുപ്പാവാടക്കാരിയവള്‍
ചേതോഹരമൊരു സ്വപ്നത്തിലാണ്ടു
സ്വച്ഛമായി,സ്വസ്ഥമുറങ്ങുന്നു.
അല്ലയ്കിലാ മലര്‍ച്ചുണ്ടുകളില്‍
മന്ദഹാസ പൂക്കള്‍ വിടരുമോ ?
എന്നാലും ചില തപ്തചിന്തകള്‍
എന്നുടെയുള്ളമുഴുതിടുന്നു
എന്നാലും ചില ദഗ്ധസ്വപ്നങ്ങള്‍
ഇവ്വിധമെന്നെയിന്നലട്ടുന്നു
നിന്‍ കൊച്ചുത്തെറ്റുകള്‍ , കുസൃതിത്ത -
രങ്ങളാ , കുറ്റങ്ങള്‍ക്കുറവുകള്‍
കാണ്മവേ , കുട്ടിയല്ലേയെന്നാശ്വ -
സിച്ചു , കണ്ണടയ്ക്കുവാനാകുമോ ?
പുസ്തകച്ചുമടിൻ ഭാരത്താൽ നിൻ
കൊച്ചു ചുമലു കുനിഞ്ഞിടവേ
ആ , ഭാരമേകുന്ന നോവുകളെൻ
നെഞ്ചിന്‍ നെരിപ്പോടുതുകയായി
കണക്കും സയന്‍സും കംപ്യൂട്ടറും
നിന്‍ ചിന്തയിൽ ഘോര വാതമകാം
വളരും മതിയതിനാകാതെ,
അറിവധികമമൃതാകാം .
ജീവിതമത്സരം നിഷേധിപ്പൂ
പൈതലേ നിനക്കു ബാല്യകാലം.
വീട്ടിലെത്തും ഗുരുവിന്‍ ശിക്ഷണം
ഗൃഹപാഠം പിന്നാലെയത്താഴം
എത്രയോ ഭാരമീ കൊച്ചുതോളില്‍
നിന്‍ നന്മയതോമലേ മാപ്പേകൂ .
ആഞ്ഞുപ്പായുന്ന സമയരഥമേ
നില്പാമോയല്പ മാത്രയെങ്കിലും
ഇല്ല, ലംഘിക്കാനാവതില്ല , കല്ലു -
പ്പിളര്‍ക്കും നിയതി തന്‍ ,നിശ്ചയം
നില്ക്കാതെപ്പോകുന്നു വത്സരങ്ങളോ
ഓരോരോ ഘട്ടവും നീയുമൊപ്പം .
നിന്നാരോമലിനെത്തോളിലണ
ച്ചൊരു നാളീയുമ്മറത്തിണ്ണയിൽ
ഓമനത്തിങ്കള്‍ , പാടിയന്നു , നീ -
യുലാത്തും ധന്യ മൂഹൂര്‍ത്തത്തില്‍
എന്നകതാരിന്റെ സാനുവേറി
സായൂജ്യം വെന്നിക്കൊടി നാട്ടിടും .