Sunday, May 25, 2014

പിണക്കം



അർദ്ധം വിടർന്ന മലരധരത്തിലമർന്ന
മധുപൻ , മാന്ത്രികനാകും വേള
രാത്രിയിതിൽ തീരും ഇണക്ക വിരോധം
എത്രയോയെത്രയെത്രയോ മധുര തരം

മിഴികൾ രണ്ടും പതിയെ പതിയെ
പാതികൂമ്പിയടയും നിമിഷ മാത്രയിൽ
നീ, പുലമ്പിയ വിളിപ്പേരുതിർന്നൊരാ
ചുടുനിശ്വാസ ധാരയിൽ ചിതറിടുന്നു

പ്രാണനങ്ങിനെയുയർന്നുച്ചെന്നു
വിഹായസ്സിലപ്പോൾ തൊട്ടു പോയി
വീണു പോയി നമ്മളൊന്നിച്ചു ക്ഷണം
ഇരുകുന്നുകളൊന്നിച്ചിടിഞ്ഞ മാതിരി .






Wednesday, May 21, 2014

സമ്മാനം

ഞാൻ നിനക്കേകിയ
സമ്മാനവുമായി
ഒരു തകരം കുപ്പിക്കാരൻ
പോകുന്നതു കണ്ടു.

വർത്തമാന പത്രങ്ങൾ
കാലിക്കുപ്പികൾ,
തുരുമ്പു കമ്പികൾ,
എന്നിവയ്ക്കിടയിൽ
ആ, പ്രേമോപഹാരം
വിതുമ്പിയിരിക്കുന്നു
തകരം കുപ്പിക്കാരൻ
മുന്നോട്ടു പോകുന്നു
 .

ആഴിതന്നപാരമാം
ആഴത്തിൽച്ചെന്നു
ചേതോഹരമമൊരു
മുത്തെടുത്തു നിൻ
നിർവൃതിച്ചെപ്പിലിട്ടപ്പോൾ
നീ, ചോദിച്ചതാണാ സമ്മാനം

സന്ധ്യയകന്നൊരു
നിശബ്ദതയിലന്നു
ചന്ദന നിലാവിൻ
വശ്യതയിലൊരു 
മന്ദാനിലന്റെ ശീതമേറ്റു
നെഞ്ചക സ്പന്ദനം
 കേട്ടു
നമ്മൾ നില്ക്കേ
നീ, ചോദിച്ചതാണാ സമ്മാനം .

അന്നു ഞാനേകിയ
സമ്മാനമതെന്നും കാത്തു, 
കാത്തു വെയ്ക്കുമെന്നു
കരളിന്റെ കാതിൽ മൊഴിഞ്ഞു
കനവുകളിൽ വന്നു പറഞ്ഞു , നീ

ഞാൻ നിനക്കേകിയ
സമ്മാനം വഴിയിൽ
ആ , തകരംകുപ്പിക്കാരൻ
ഉപേക്ഷിച്ചു പോയി
കാത്തു കാത്തു വെച്ചിടും
ഞാൻ , കരളിലും കനവിലും
ആ, സമ്മാനമെന്നും .

Monday, May 19, 2014

പാഥേയം



പാഥേയമിനിയുമൊരുക്കിയില്ലേ നീ
യാത്ര പറഞ്ഞിറങ്ങയായി ഞാൻ
ആത്മാവിൽ കൊളുത്തി വലിക്കുമങ്കുശ-
ച്ചരടേന്തിയാഗന്തുകനെന്നെ
ക്ഷണംവിളിക്കുന്നു സമയമില്ലെന്നു
പ്രിയേ പിന്തുടരണം പിന്നാലെ
കണ്ണീരും, കിനാക്കളും , പ്രാരാബ്ധങ്ങളും
വെവ്വേറേ പൊതിഞ്ഞൊരുക്കൂ പ്രിയേ
മറ്റൊരു തീർത്ഥയാത്ര തുടങ്ങയായി
മുന്നിലെ കാല്പാടു നോക്കി പോണം.
പാഥേയമിനിയുമൊരുക്കിയില്ലേ നീ
യാത്രയാകുന്നവിടെ , കാത്തിടാം .

Tuesday, May 6, 2014

കടലിൽ



ആഴങ്ങൾ അഗാധമായ
കടലിന്റെ പ്രശാന്തതയിൽ
വൈകുന്നേരങ്ങളിലെന്നും
ചുവന്ന സുര്യന്റെ
മുങ്ങാംകുളി കാണാമായിരുന്നു

അപാരതയുടെ വിദൂരതയിൽ
ചക്രവാളത്തെ കടന്നു
കടലിന്റെ അനന്ത നീലിമ
വിസ്മയിപ്പിച്ചതു കണ്ണുകളെ
നീന്തുകയാണു് ,ഇനിയും
കരകാണാതെ , കടലിൽ

കടലിൽ ഒറ്റയ്ക്കായതിനു
വ്യഖ്യാനങ്ങൾ ഞാൻ
ഒരിക്കലും തിരഞ്ഞില്ല
നീന്താതിരിയ്ക്കാനാകില്ല

അങ്ങനെ കടലിൽ
കരകാണാതെ നീന്തുമ്പോളാണു
ഒരു ഉല്ലാസ കപ്പലിൽ
നീ പോകുന്നതു ഞാൻ കണ്ടതു്.
ഇപ്പോൾ ഞാൻ
കടലിന്റെ അടിത്തട്ടിൽ
ഇവിടെ നീന്താതെ കഴിയാമെന്നും .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...