[അല്‍ഷിമേഴ്സ് രോഗിയെ സന്ദര്‍ശിച്ചതിനു ശേഷമെഴുതിയതു് ]
ജീവകലകള്‍ പിടയും വ്യാധിയതില്‍
ചിന്തകളാ, വേപഥുവിലുലയുന്നു
ബന്ധമറ്റു പോകുന്ന സ്മരണകളുടെ
കണ്ണികളും ഛിന്നഭിന്നമായിടുന്നു
രാപ്പകലുകള്‍ തന്‍ തിരിച്ചറിവുകളോ
നഷ്ടമാകുന്നുയിന്നാ ബോധയബോധ
മണ്ഡലങ്ങളേതും സര്‍വ്വശൂന്യങ്ങളും
പരിചിത വീഥികളപരിചിതം
മൂടല്‍ മഞ്ഞിലാ വഴികള്‍ മറയുന്നു.
നിലാവിശുദ്ധി പോല്‍ മുന്നില്‍ ചിരിച്ചെത്തും
പ്രാണന്റെ പ്രാണനില്‍ നിത്യം ജ്വലിക്കും
ഭദ്ര വിളക്കാം സഖിയവളാരെന്നു
സന്ദേഹിക്കുന്നു, പിന്നെയാട്ടുന്നു ക്രൂരം
വന്നെത്തും സ്നേഹിതര്‍ ; പ്രേതരൂപികളാം
കാല ദൂതരെന്നു വിളിച്ചു കൂവുന്നു.
എന്തിതു കഷ്ടമുള്ളിന്റെയുള്ളിലല്പ -
മാത്ര തെളിഞ്ഞിടും ചെറു ബോധ കണി -
കയതു പകരും തിരിച്ചറിവിലും
നിസ്സാഹായതയുടെ കനിവില്ലായ്മ
വഴി തെറ്റി വന്നെത്തും പഥികനെപോല്‍
മേധയിലറിവിന്‍ തെളിവെളിച്ചം
തങ്ങിടൂയല്പനേരം, യാചിച്ചതപ്പോള്‍
പ്രിയയോടു 'ക്ഷണമേകൂ നീയമലേ
കനിവാര്‍ന്നു ദയാവധം ഹാതാശനു
മതി വിഷകനി പോല്‍ ത്യജിപ്പോമലെ
വൃഥാത്തുടിക്കുമീ മേനി നിസ്സന്ദേഹം
കണ്ണുണ്ടു കാതുണ്ടെന്നിട്ടുമൊരു ബിംബം
കണക്കെ തീര്‍ന്നീടിലെന്തിനീ ജീവിതം'
പൊട്ടിടുന്നു ; ബോധനാരുടനാ സ്വത്വം
വിസ്മൃതി തന്‍ വിഹായസ്സിലലക്ഷ്യം
പറന്നു,നൂലുപ്പൊട്ടിയ പട്ടമായ്
അക്ഷണമോമലാളാ മാറിലണഞ്ഞു
മന്ത്രിച്ചു കരളു മുറിഞ്ഞു പിടയും
നൊമ്പരമതുള്‍ക്കാമ്പിലൊതുക്കി മെല്ലെ
കേള്‍പ്പതില്ലേയീ നെഞ്ചിലുയരും
നിലയ്ക്കാത്ത, നിലയ്ക്കാത്ത രാഗസ്പന്ദം
മിന്നിയൊരു തിളക്കമാ മിഴികളില്‍
വിടരുന്നു ചുണ്ടതില്‍ ചെറുപ്പുഞ്ചിരി
മിഴിപ്പീലികളുത്സാഹമോടെ തൊട്ടു
തൊട്ടുരുമ്മിയാ കണ്ണീര്‍മണികളുടെ
സല്ലാപസംഗമ ശുഭ വേളയതില്‍ .
ആരാരു കത്തിക്കുമന്തിത്തിരിയസ്ഥി -
ത്തറയതിലെന്നു നിശ്ചയിക്കാനതി
നാമോയല്പ മാത്രയിലും രാഗപൂരിത
മാം; മനമതിനു കിനാവിങ്കലുമേ .