Friday, August 22, 2014

സമസ്യ


നിനക്കു ചാടി വിശുദ്ധി കാട്ടാനല്ലയെൻ
നെഞ്ചിൽ തീർത്തൊരി അഗ്നികുണ്ഡം
നിനക്കു മറഞ്ഞു പോകുവനല്ലയെന്റെ
ആത്മാവിൻ ഭൂമിക നെടുകെ പിളർന്നതു്
നിന്റെ വേദങ്ങൾ വീണ്ടെടുക്കാനല്ല
വേദനയുടെ ആഴങ്ങളിൽ ഞാൻ ചെന്നതും
നിനക്കു പകർന്നു നല്കാനല്ല ഞാൻ
കുടിച്ചു, കണ്ഠത്തിൽ കാള കൂടം നിറച്ചതും
നിന്റെ മുന്നിൽ പടുത്വം കാട്ടിടാനല്ല
കണ്ണാടി നോക്കി കിളിയെ  എയ്തിട്ടതും

ഗുരുവിന്റെ മദിരയിൽ ചാമ്പലായിച്ചേർന്നു
മൃതസഞ്ജീവനി പഠിച്ചു പുനർജ്ജിച്ചതും
പഠിച്ചതെല്ലാം വിസ്മരിച്ചു രണഭൂമിയിൽ
പാഴ്ച്ചെടി പോൽ തലകുനിച്ചു പോയതും
ഏതേതോയെൻ ജീവിത സമസ്യയാണതു്,
അറിവുകളറിവുകളതു കടന്നു വന്നപ്പോഴും
നീ ,അറിയാതെ പോകുന്ന എന്റെ സമസ്യ ,
ഒരിക്കലും നിനക്കുത്തരമില്ലാത്ത സമസ്യ.

Wednesday, August 6, 2014

മഴയുടെ സങ്കടം



നീ, വിളിച്ചിട്ടാണു് ഞാൻ വന്നതു്
അതിനു മുമ്പു്
നീയെനിക്കു വേണ്ടി തപസ്സു്
ചെയ്യുകയായിരുന്നല്ലോ
ചൂടേറ്റു മുഖം കറുത്തതും
വിയർപ്പു ചാലൊഴുകി
നിന്റെ പുതു വസ്ത്രങ്ങൾ
നനഞ്ഞു കുതിർന്നതും
മൃദുലമായ കൈത്തണ്ടകൾ
സൂര്യപ്പൊള്ളലേറ്റു
കരുവാളിച്ചതും നിമിത്തം
നീയെന്നെ തപസ്സു ചെയ്തു
വരുത്തുകയായിരുന്നു
എന്നിട്ടു് ,
ഞാനടുത്തു വന്നതുമെന്തേ
ഒരു കുടശ്ശീല ഉയർത്തി
എന്നെ നീ ആട്ടിപ്പായിക്കുന്നു!
ഇപ്പോൾ ,
നിന്റെ മുഖം എത്രയോ
പ്രസന്നമായിരിക്കുന്നു
നിന്റെ വസ്ത്രങ്ങൾ
വിയർപ്പേറ്റ് അസഹ്യമായ ഗന്ധം
ഉയർത്തുന്നുമില്ല
നിന്റെ കൈത്തണ്ടകൾ
പഴയതു പോലെ തിളങ്ങുകയാണു് ,

നീ , വിളിച്ചിട്ടാണു് ഞാൻ വന്നതു്.
 

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...