Monday, June 28, 2010

വാനപ്രസ്ഥം

പടിയിറങ്ങുമ്പോളൊന്നു പിന്തിരിഞ്ഞു നോക്കി
യാത്രയയക്കുന്നതാരാണുമ്മറതിണ്ണമേല്‍
നിറകണ്ണാല്‍ ഘനഗംഭീരം ; മേഘമായൊരാ
പുരുഷാകാരം , മന്ത്രിക്കുന്നുവോ മംഗളങ്ങള്‍ !

മിഥ്യാചിന്തയിതു , വെറുംതോന്നലെന്നതാകാം
ആ , മാതാവിന്‍ ചിത്തമാ ചിത്രമതു ദര്‍ശിച്ചു
അല്പമാത്രയതില്‍പിന്നെ സ്വസ്ഥചിത്തയായി
ചൊല്ലി , മകനെയച്ഛനതാ വിടയേകുന്നു .

അമ്മതന്നാത്മ വിലാപം വിഗണിച്ചക്ഷമം
തുറന്നു , മകനാ കാറിന്‍ വാതില്‍  ക്ഷണം ;  ഇല്ലയൊ -
ട്ടുമേ കളയുവാന്‍ സമയം നാളെയെത്തേണം
വെളിനാട്ടിലവിടെയല്ലയോ  തന്‍‌‌ പ്രേയസി .
പിന്തിരിഞ്ഞു കണ്ണോടിച്ചാ മനസ്വിനിയാത്മാവ -
തില്‍ കൊളുത്തി   ദൃഢം ബന്ധിച്ച ശൃംഖലയതു
പൊട്ടിട്ടുന്നെത്രയുദാത്തമായിരുന്നിത്രയും
നാളതാ, ജീവചക്രചലനയാവേഗങ്ങള്‍

സംവത്സരങ്ങള്‍ക്കു മുമ്പൊരു ദിനമേകയാ -
ക്കിയൊരുചിതാഗ്നിയില്‍ വിലയംചെയ്തു  നാഥന്‍
പറക്കമുറ്റാകുഞ്ഞിനെപ്പോറ്റിവലുതാക്കാന്‍
കണ്ണീര്‍പ്പാടമെത്ര ,  വൈതരണികള്‍പ്പിന്നിട്ടു .

.വൃദ്ധസദനത്തിന്‍കവാടംകടന്നെത്തിയാ
വാഹനം നിന്നു, വിസ്തൃതമന്ദിരാങ്കണത്തില്‍ ;
ഉണ്ണിതന്‍കവിളിലുമ്മനല്കിയമ്മച്ചൊല്ലി
"നല്ലതുവരട്ടെ "യുള്ളിലെരിയുംനെരിപ്പോ --
ടതിന്‍ ; ചെങ്കനല്‍ നല്‍പ്പുഞ്ചിരിയാല്‍മറച്ചുടന്‍
പടികള്‍ കയറി ,  കണ്ണുകളോ നിറയുന്നു.



ഉള്ളെഴുത്ത് മാസികയില്‍ പ്രസിദ്ധികരിച്ചത്





Wednesday, June 23, 2010

കൂര്‍ത്ത നഖങ്ങള്‍




അവള്‍ പിടിക്കാന്‍ കൊതിച്ചൊരു
വിരലുകളിലെല്ലാം കൂര്‍ത്ത നഖങ്ങള്‍
കഴുകന്റെ , മൂര്‍ച്ചയുള്ള കൊക്കുകള്‍
 പോലെയാ നഖങ്ങളവളെ ഭയപ്പെടുത്തി
അച്ഛനെപ്പൊലെ താന്‍ കരുതുന്ന
ആളിനും കൂര്‍ത്ത നഖങ്ങളുണ്ടോ ?
തണുത്തു വിറച്ചു നിലത്തു കിടക്കും
തന്റെ നെറ്റിത്തടത്തിലിന്നാരാണ്
 കൂര്‍ത്ത നഖങ്ങളില്ലാത്ത വിരലുകളാല്‍
മൃദുവായി പതിയെ തലോടുന്നത്  !!
എന്നോ ഉപേക്ഷിച്ചു പോയ
സാന്ത്വനത്തിന്റെ ശബ്ദമുയരുന്നു ,
 തിരശ്ശീലയെന്നാല്‍ താഴുകയാണല്ലോ .











           മഴ


പ്രണയമെന്നും മഴ
പോലെ
നിനയ്ക്കാതെ പെയ്യുന്നു ;
തോരുന്നു !
എന്നാലുമാ മഴയില്‍
നനയാന്‍
ഒന്നിച്ചാജലവിര -
ലുകളുടെ
സ്പര്‍ശമതേല്കാന്‍
അന്തര്‍ദ്ദാഹ -
മതു നിലയ്ക്കാതെ
പെയ്തിടുന്നു .






Sunday, June 20, 2010

അരൂപികള്‍

കുറ്റാക്കൂരിരുട്ടിന്‍റെ സംഗീതമുയര്ന്നു
ചീവിടുകളുടെ നാമസങ്കീര്‍ത്തനങ്ങള്‍
കാലടികളുടെസ്പര്‍ശമര്‍മ്മരങ്ങള്‍
കരിയിലകളില്‍ ഞെരിഞ്ഞമര്‍ന്നിടൂ
ഇരുട്ടിന്കട്ടിക്കരിമ്പടംപ്പുതച്ചു
കൂനിക്കൂടി നില്ക്കയാണെന്‍റെ വീട്
അച്ഛന്‍കാത്തിരിക്കുന്നാ വൃദ്ധനാം വീട് .
പടവുകളിലാ , കല്പടവുകളില്‍
പാദങ്ങളമര്‍ത്തി  പണ്ടു ഞാന്‍ പടി -
യിറങ്ങിപ്പോയതിന്‍ പാദമുദ്രകളതു
 കാത്തു കിടപ്പുണ്ടിന്നുമവിടെയെന്നെ .
*അച്ഛന്‍റെപകല്‍കിനാവൊരിഞ്ചിനീയ -
റിന്‍ വര്‍ണ്ണചിത്രംകളമെഴുതും ദിനം
യാത്രചോദിച്ചാ പടവുകളിറങ്ങി ,
അച്ഛന്‍റെയഗ്നിഭോജന നാന്ദിയായി .
കാക്കിയിട്ടവരെന്നെയെന്തിനുവേട്ട -
യാടിപ്പിടിച്ചു ,കിനാവള്ളിപോലെട്ടു
ദിക്കിലുംനിന്നുവളഞ്ഞെന്നെവരിഞ്ഞു ?
എല്ലുകളുടഞ്ഞുതകരുന്നതുംമ -
ജ്ജ മാംസങ്ങളെന്‍ ചേതനയും ചതഞ്ഞര -
യുന്നതും ബോധനഷ്ടത്തില്‍ കൊടുംവേദ -
നയാലന്നുപുളഞ്ഞു പിടഞ്ഞറിഞ്ഞു .
കാത്തിരുന്നുയെന്നെയുമ്മറപ്പടിയിലച്ഛന്‍
എത്രദിനങ്ങളെത്രസ്സംവത്സരങ്ങള്‍
തോരാമിഴികളോടെകടന്നുപേയി
ഒരുനാള്‍ ഞാന്‍മടങ്ങിയെത്തും നിശ്ചയം .

കമ്പിതഗാത്രമോടെവിറയാര്‍ന്നക -
രപുടമതുകണ്‍പുരികമതിനുമേല്‍
ച്ചേര്‍ത്തുസൂക്ഷ്മമായെന്നെവീക്ഷിച്ചുയച്ഛന്‍
ശുഷ്ക്കമാംവൃദ്ധകരങ്ങളതുനീട്ടി  -
പ്പിടിച്ചാഹ്ളാദശബ്ദമുയര്‍ത്തി
ആശ്ലേഷിക്കാനെന്നെയോടിയണഞ്ഞു ,
ഹാ ! ഇല്ലയതിനാവതില്ല കഷ്ടമേ !
ഞങ്ങളിരുവരുമരൂപികളല്ലോ .

*ഈച്ചരവാര്യര്‍


Tuesday, June 15, 2010

റോങ് നമ്പര്‍


ജീവ ബിന്ദുക്കള്‍ പുനര്‍ജ്ജനിക്കും
ആത്മബന്ധത്തിന്‍ലയസുദിനം
ഹൃത്തുഹൃത്തിന്‍റെയുള്‍ത്തടങ്ങളില്‍
തൊട്ടറിഞ്ഞയനര്‍ഘമാത്രകള്‍
മുത്തുമുത്തുമായിച്ചേര്‍ന്നുച്ചേര്‍ന്ന
ജന്മസായൂജ്യദിനമതൊക്കെ
വേഗമണഞ്ഞിടാന്‍  മോഹമോടെ
ദ്രുതമമര്‍ത്തിയവള്‍ മൊബൈലിന്‍
അക്കമൊട്ടുകളിലായംഗുലി
പതിവുസല്ലാപനേരമതിനുള്‍ -
ത്തുടിപ്പുകളതുയര്‍ന്നിടുന്നു .

റോങ്നമ്പറെന്ന കഠോരമാം
മറുപടി  ഞെട്ടി ,വീണുടന്‍ ഫോണ്‍
ഘോരവാതമായടിച്ചായുള്‍ത്ത -
ടത്തിലാക്രൂരമാംവചസ്സുകള്‍
കടലാസുകോട്ടപോല്‍തകര്‍ന്നാ
സങ്കല്പ  സൌധംക്ഷണംനിര്‍ദ്ദയം
നിന്നനിലയിലൂഴിപ്പിളര്‍ന്നു
താഴട്ടെമൈഥിലിയെന്നപോലെ
കൊതിച്ചുപ്പോയാചഞ്ചലചിത്ത
കണ്ണുതുറിച്ചുപ്പല്ലിളിക്കുന്ന
കപടസ്സൌഹൃദലീലകള -
വളുടെജീവിതംവിലപേശി .

വിയര്‍പ്പുമുത്തുമാലകലണി
ഞ്ഞന്നാത്മാവു പകുത്തുകൊടുത്ത -
തും , കൊടുമുടികയറിയന്നു -
വൈജയന്തി പാറിച്ചതുമൊക്കെ
മിഥ്യയോ , യതോ പ്പേക്കിനാക്കളോ ;
മരണപ്പത്രം, എഴുതിയവള്‍ .



Wednesday, June 9, 2010

പ്രണയവസന്തം



കണ്ണാന്തളിയെന്നാദ്യചുംബനത്തില്‍നി -
ന്നാത്മാവലിഞ്ഞതുംനൊമ്പരങ്ങള്‍ഋതു
ശോഭയണിഞ്ഞതുംനിന്‍സ്മൃതികളാ,
ചിത്രംവരച്ചതുമറിഞ്ഞതീലാ ഞാന്‍
എത്രസുന്ദരംവദനമതുകാണ്മാന്‍
വിട്ടകന്നില്ലയിന്നുമാപ്രതിപത്തി
പട്ടുതോല്കുമാസ്പര്‍ശമാത്രയില്‍ ക്ഷണം;
മോക്ഷപ്രാപ്തനാമൊരു, തീര്‍ത്ഥാടകന്‍ ഞാന്‍!
എന്നഗ്നിമുഖികളില്‍ പാരിജാതങ്ങള്‍
പൂത്തുവിടര്‍ന്നാ സുകൃതസംഗമത്താല്‍
നീ ,പകര്‍ന്നസുഗന്ധവും മനസ്സിലെ
സ്വര്‍ണ്ണഖനിയാ,കല്പദ്രുമപൂക്കളും
ബോധനഭസ്സില്‍ തെളിഞ്ഞമഴവില്ലും
കരുതീടൂയെന്നെന്നുമായോര്‍മ്മയ്ക്കായി.
ഇക്കരിവണ്ടിന്‍പ്രണയംനിത്യപുണൃം!
വിട്ടുനില്പീലാപടരുന്നുസംഭ്രമം
പൂനിലാവുനിറയുന്നെന്‍ നിശീഥത്തില്‍
പൂത്തിടുന്നുവല്ലോയിന്നെന്‍അസ്ഥികളും

കടലാസു കീറുകള്‍ -പെന്‍ബുക്സ്


Tuesday, June 8, 2010

അഗതി

ഇന്നയാളുടെ വിരമിക്കല്‍ ദിനം
ചായസത്ക്കാരം
ആശംസാവചസ്സുകള്‍
ദീര്‍ഘായൂസ്സിന്‍ നേര്‍ച്ചകള്‍
പിന്നെയോര്‍മ്മപ്പെടുത്തലിന്നുപഹാരം.
നഷ്ടമാകുന്നുയുറ്റവരിവരെയാ
സ്നേഹബന്ധത്തിന്‍ വിശുദ്ധികളും
കണ്ടിടും നാളെ പൊയ്മുഖങ്ങളതു
ദഗ്ധമാക്കിടും വരും നാളുകള്‍
ഭാസുരമാകുംഭാവിജീവിതമെന്ന
ആശംസകളയാള്‍, ചിരിച്ചുപോയി
നനവുപടര്‍ന്ന കണ്‍കളോടെ
നടന്നകന്നയാള്‍ യാത്രയുംച്ചൊല്ലി .

വൃദ്ധസദനത്തിലച്ഛനൊരുമുറിക്കായി
വീട്ടില്‍ നിന്നും മകനിറങ്ങി
അഗതിമന്ദിരം വിട്ടയാളപ്പോള്‍
അഗതിയായി വീട്ടില്‍ച്ചെന്നുകേറി




Monday, June 7, 2010

ഭാരതപ്പുഴ കരയുന്നു

ഭരതപ്പുഴ കരയുന്നിപ്പൊഴും
വറ്റുന്നില്ലാ ച്ചെറ്റുമാ കണ്ണീരിന്നും
വിട്ടകന്നില്ലാ ഞടുക്കമാ ഹൃത്തില്‍
പ്രതിദ്ധ്വനിക്കുന്നുയോളത്തള്ളലില്‍

എത്രകൊതിച്ചും വാത്സല്യത്തെളിനീര്‍
മുലക്കാമ്പുകളതില്‍ച്ചുരത്തിയും
ഒന്നോമനിക്കാന്‍ മാത്രമായിയോള -
പ്പത്തികൈകളാല്‍വാരിയെടുത്തതാം
*യദുകൃഷ്ണനെയാപൊന്‍ക്കുരുന്നിനെ
അറിഞ്ഞതീലാപ്പുഴ ക്ഷണമപ്പോള്‍
മൃത്യു , തന്‍കരങ്ങളില്‍നിന്നുംതട്ടി
യെടുത്താകുട്ടിയെ കൊണ്ടുപ്പോമെന്നും

മൂകാഭിനയത്തിന്‍പ്പടുത്വമോടെ
വിമൂകരാക്കിയേവരേയുമവന്‍
നിശ്ചലഭിനയച്ചാരുതയോടെ
നിശ്ചലംകിടന്നമ്മടിത്തട്ടില്‍
ഒരുമത്സരപ്പങ്കാളിയെന്നപോല്‍
നിറയുന്നുപ്പുഴയിതില്‍ തെളിനീര്‍
കൂടിക്കലരുന്നാവേളവുംകണ്ണീര്‍
പഴിക്കല്ലേയീപ്പുഴയയെനിങ്ങള്‍
നീര്‍മണികളൊഴുക്കിടുന്നുനിളാ
ആ,വത്സലമാതാവിനൊപ്പമിന്നും.

* ഹയര്‍സെക്കന്‍ഡറി കലോത്സവത്തില്‍
 പങ്കെടുക്കാനെത്തി ഭരതപ്പുഴയില്‍ മുങ്ങി
 മരിച്ച മൈം കലാകാരന്‍

Friday, June 4, 2010

ഭീകരവാദികള്‍

പ്രണയം ഡീകോഡ് ചെയ്ത്
വായിച്ചു ഗ്രഹിക്കാന്‍
പുരുഷവര്‍ഗ്ഗം
തല്പരരാകാത്തതെന്തേ!!
പ്രണയമില്ലാത്ത രതി
മനുഷ്യ ശരീരത്തില്‍ നടക്കുന്ന
ഭീകരപ്രവര്‍ത്തനം മാത്രം .
അപ്പോള്‍ പുരുഷന്‍
ആയുധമേന്തിയ ഭീകരവാദി ?

Wednesday, June 2, 2010

സംഭവവും സങ്കല്പവും

                                         ഇന്ന് നാട്ടില്‍ സ്കൂള്‍ തുറക്കുകയാണ് .
 പതിവു തെറ്റിക്കാതെമഴയെത്തിയിരിക്കാം. ഉപ്പുപ്പാന്‍റെ കയ്യും പിടിച്ച് 
കൂടാരം പോലെ വിസ്തൃതമായ കാലന്‍ കുടക്കു കീഴില്‍തന്റെ കൈയ്യിൽ
അമർത്തിപ്പിടിച്ചു് ചെറുമകൾ ഷമിമ മഴക്കാലത്ത് സ്ക്കൂളിലേക്ക് പോ
യത് ഉപ്പുപ്പ ഓര്‍ത്തു .   ആ സ്മരണകള്‍ ഉപ്പുപ്പന്റെ കണ്ണുകളെ നനച്ചു.
ഇന്നു തന്റെ പുന്നാര പേരക്കുട്ടി അരികത്തില്ല . ഉപ്പുപ്പ കണ്ണുകൾ തുടച്ചു

               ചരല്‍ക്കല്ലുകള്‍ വലിച്ചെറിയുന്നതു പോലെ കാലന്‍ കുടക്കു
മുകളിലേക്ക് പെരുമഴതുള്ളികള്‍ പതിക്കുന്നു .ഉപ്പുപ്പ പേരകിടാവിനെ 
വലതുകൈ കൊണ്ടുച്ചേര്‍ത്തുപിടിച്ച് കാല്പാദങ്ങള്‍ കവിഞ്ഞൊഴുകുന്ന മഴവെള്ളത്തില്‍ ചവിട്ടി ഇസ്ക്കൂളിനെ ലക്ഷ്യമാക്കി നടന്നു. ഷമി ഉപ്പു
പ്പനെ ചേർന്നു നടക്കു് . യൂണിഫോം നനയണ്ട . പ്രയം ചെന്നതെങ്കിലും
ബലിഷ്ടമായ ഉപ്പുപ്പന്റെ കൈയ്യിൽ ഒന്നു കൂടെ അമർത്തിപ്പിടിച്ചു ഷമിമ
മഴ വെള്ളത്തിൽ കാലുകളമരുമ്പോളുയരുന്ന താളത്തിൽ രസം പിടിച്ചു
നടന്നു.   
             സുബര്‍ക്കത്തിലിരുന്ന് ഉപ്പുപ്പ അതോര്‍ത്തു . ജൂണിലെ എല്ലാ മഴക്കാലത്തും ഉപ്പുപ്പ അതോര്‍ക്കുംഎന്നിട്ട് ഉറക്കെ പൊട്ടിചിരിച്ചു കൊ
ണ്ടു പറയും മിടുക്കത്തി ഇപ്പ ബല്യളായി കെട്ടിയോനും കുട്ടികളുമായി അങ്ങു ഗള്‍ഫിലാ . ഉപ്പുപ്പാന്റെ ആ പൊട്ടിച്ചിരിയില്‍ സന്തോഷവും അഭിമാനവും സ്വരസ്ഥാനങ്ങള്‍ച്ചേര്‍ത്തു .ചുറ്റും കൂടി നിന്നിരുന്ന മലക്കുകള്‍ ആ പൊട്ടി
ച്ചിരി ഏറ്റു വാങ്ങി . പിന്നെ ഉപ്പുപ്പ ആത്മഗതമെന്നോണം ഇങ്ങനെ പറയും
    
        കഷ്ടം ഇക്കാലത്ത് "ന്നെ പോലെരു ഉപ്പുപ്പാനും  ഷമിമാ നെന്നെ
 പോലെരു പേരക്കിടാവും ഇപ്പോഴത്തെ അണു കുടുംബത്തിലുണ്ടോ. ഓളും
റെയിൻകോട്ടും കൊടുത്താണു് ഒറ്റക്കു പെരുമഴയത്തു പുന്നാരെ മോളെ 
ഇസ്ക്കൂളിലയ
 .
         


എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...