Wednesday, July 28, 2010

ദേവാലയങ്ങള്‍ പറഞ്ഞത്


Click to show "Blue Mosque" result 8





മതങ്ങളിലഭിരമിച്ച മനുഷ്യര്‍
ഭിന്നതയുടെ മതിലുകള്‍ തീര്‍ത്ത്
പരസ്പരം മിണ്ടാതായപ്പോള്‍
ആലയങ്ങള്‍ സംസാരിച്ചുതുടങ്ങി.

ക്ഷേത്രം പള്ളിയോടു ചോദിച്ചു
നിനക്കെന്നെ ഇഷ്ടമാണോയെന്ന്
മോസ്ക്കിനോടുമതു ചോദിച്ചു
എന്നെയിഷ്ടമല്ലേയെന്ന്
പള്ളിയും മോസ്കും പരസ്പരം
ചോദിച്ചു , ഇഷ്ടമല്ലേയെന്ന്
അവരിരുവരം ക്ഷേത്രത്തോടു
ഒരേ സ്വരത്തില്‍ ചോദിച്ചു
ഞങ്ങള്‍ വന്നു കയറിയവരല്ലേ
ഞങ്ങളെ ഇഷ്ടമല്ലേയെന്ന്
അല്പനേരം മാത്രം അവര്‍
മൂവരും ചിന്തയില്‍ മുഴുകി
പിന്നെയവര്‍ ഉറക്കെയിങ്ങനെപ്പറഞ്ഞു :
നമ്മള്‍ നില്ക്കന്നത് ഒരേ ഭൂമിയില്‍
നമ്മുടെ ശിരസ്സിനു മുകളിലൊരേ ആകാശം
നമ്മുടെ അകത്തളത്തില്‍
ഉയരുന്ന പ്രാര്‍ത്ഥനകളില്‍ ഒരേ ചൈതന്യം
പിന്നെന്തിനു പരസ്പരം
നമ്മള്‍ ഇഷ്ടപ്പെടാതിരിക്കണം



Friday, July 23, 2010

പശ്ചാത്താപം







ഒട്ടുമേ ശ്രദ്ധിക്കാതെ
ഞാനാദ്യം കടന്നു പോയതാണു്
എന്നന്ത : ക്കരണമെന്നെ
പിന്തിരിഞ്ഞു നോക്കുവാന്‍
ആഞ്ജാപിച്ചതെന്തിനായിരുന്നു
തിരിഞ്ഞു കണ്ണോടിച്ചു ,ഞാന്‍ 
പാതയ്ക്കരികില്‍ കണ്ടു  , 
അധിനിവേശത്തിനെതിരെ
ഗാന്ധിജി ഉയർത്തിയ
ചര്‍ക്കയവിടെ കിടപ്പൂ !

എത്രയോ വട്ടമീ മരസ്സാധനം
ഈ വഴിത്താരയിൽ
കണ്ടതോര്‍ത്തു പോയി ഞാന്‍ 
ഹൃത്തടങ്ങളില്‍ നിന്നും
 കൊടികളില്‍ നിന്നും നമ്മൾ
അടര്‍ത്തി വലിച്ചെറിഞ്ഞ ചർക്ക
ഈ , ചര്‍ക്കയിലല്ലോ ഭാരതത്തിന്‍
ഊടുംപാവും തീര്‍ത്തൂ ഗാന്ധിജി

വലിച്ചു നാമെറിഞ്ഞതു , 
ചര്‍ക്ക മാത്രമോ ആ മഹാത്മാവിന്‍
 പുണ്യ ചിന്തകളെയും ,
പിന്നെ കൊട്ടിയടച്ചിടുന്നു
നാം , നിര്‍ലജ്ജമിന്നുമാ
സത്യാന്വേഷണ വീഥികളും .

                

Sunday, July 18, 2010

കര്‍ക്കിടക കണ്ണീര്‍



See full size image












പതിവുപോലെ പത്രം നിവര്‍ത്തി
തുടങ്ങി ഞാനെന്‍ , ദിനചര്യകള്‍
കണ്ടു പത്രതാളിലൊരു ചിത്രം*
കാലത്തെ ഞാന്‍ ഭത്സിച്ച ചിത്രം.
അലകടല്ക്കരയിലിരിപ്പൂ
വിക്ഷുബ്ധമാം സാഗരംപോലയൊ -
രമ്മയും , അമ്മടിയില്‍  ദു:ഖങ്ങള്‍
ദര്‍ഭമുനയില്‍ കോര്‍ത്തു , മകനും .
കല്ലോലജാലമുയരുമാഴി -
കരയതില്‍ മറ്റൊരു വാരിധി -
യായ് തിങ്ങിടും ജനതതിയും
ഏകാരാണു തങ്ങളതിലെന്ന
സത്യമതു ഗ്രഹിച്ചവര്‍ തന്ന -
ന്തരാത്മാവിലഴലിന്നലകളും .


വിട്ടുപ്പിരിഞ്ഞവരവരുറ്റ -
റ്റവര്‍ തന്‍ സത്സംഗമൊരുക്കും ,
കര്‍ക്കിടകരിവാവാം ദിനമേ
കാട്ടുക , ദൂരെ വാനമതില -
ച്ഛന്‍ തന്‍ സുസ്മിതവദനമെന്നു -
ള്ളാലെ കേണുറ്റു നോക്കി ,  പൈതലോ ,
കണ്ടു,ഒറ്റത്താരമാ , പകലും .


നീളെയൊഴുകുന്ന മിഴിനീഴി -
ഴതോടെ , വേദമന്ത്രങ്ങള്‍ കൊച്ചു -
ചുണ്ടുകളേറ്റുച്ചൊല്ലിടുന്നതും
നോക്കി , ശിലപോലിരുന്നാ , സാധ്വി.


 കൊടിയൊരാ , വൈധവ്യം ക്രൂരമാ -
യിന്നാ , നെഞ്ചുടന്‍പ്പിളര്‍ത്തിടുന്നു
കൊതിച്ചു പോയോരാ , മനസ്വിനി
 ചാരത്തണയുവാന്‍ നാഥന്റെ
കാലമേ നിര്‍ത്തിടൂ , മര്‍ത്ത്യ ജന്മ-
ത്തെ തട്ടിക്കളിക്കും പേക്കൂത്തുകള്‍ .
പത്രത്താളതില്‍ കണ്ടൊരാച്ചിത്രം
കാലത്തിന്‍ നെറികേടിന്‍ ചിത്രമതു
കര്‍ക്കിടകത്തിന്‍ കണ്ണുനീരായി
പെയ്തിറങ്ങിടൂ എന്നുള്ളിലിന്നും .


           
           * 2004 ലെ കര്‍ക്കിട വാവിന്റെ പിറ്റേ ദിവസത്തെ
            ദി ഹിന്ദു ദിനപത്രത്തില്‍ വന്ന ഫോട്ടോ


Friday, July 16, 2010

വീണുടഞ്ഞ പൂപാത്രം



Broken vase and flowers on floor photo








കാഴ്ച വസ്തുക്കളിരിക്കും
അലമാരയ്ക്കുള്ളിൽ നിന്നും 
വീണുടഞ്ഞു കാത്തുസൂക്ഷിച്ച
മനോഞ്ജമമ്യൂല്യ പൂപാത്രം
കാന്തിയുണ്ടെങ്കിലും വിലപിടി -
ച്ചതിനാലതിഥികള്‍തന്മുന്നിൽ--
അസ്സുകാട്ടാൻ വെച്ചതവിടെ

പാത്രം താഴെയായി നിപതിച്ച
 നിനദംകേട്ടു ഞെട്ടിത്തിരിഞ്ഞു 
നോക്കി ഞാന്‍; ക്ഷണം കണ്ടൂ
 പേടി പൂണ്ട വളര്‍ത്തു പൂച്ച
പാതി തുറന്ന കണ്ണാടി വാതിലിനു
പിന്നിലലിവുതേടും പച്ചപ്പളുങ്കു
മിഴികളാൽ ദീനം നോക്കുന്നുയെന്നെ.

ഷഡ്പദമേതോയിരുന്നതു കണ്ടു
ഭക്ഷണമാക്കാനായി ചാടിക്കേറി
മറിച്ചിട്ടതാകാമാ , പൂ പാത്രം പൂച്ച
ഭീതിയോടെ നോക്കിടുന്നു സ്വയം
മറഞ്ഞിടുവാൽ കൊതിക്കുന്നു ; 
അടി കിട്ടാന്‍ , പടിയിറക്കാന്‍ 
ഹേതുവായിതെന്നു കരുതുന്നു .
മിത്രം, തരം പോല്‍ ശത്രുവാകും
സ്നേഹം മുഖംമൂടിയാക്കിടും തന്‍
കാര്യ സാദ്ധ്യത്തിനു മനുഷ്യ സഹജം
ചോറു തന്നിടുന്ന കൈകളാലോ ചുടു
താഢന വര്‍ഷം വീണിടാമെന്നും
പൂച്ച ചിന്തിച്ചു ,ചിന്തിച്ചുഴലുകയായി
പെട്ടെന്നുച്ചാടി നില്പാതെയോടി
ശരംവിട്ട പോലെയലിവാര്‍ന്നിടുമെന്‍
 പിന്‍വിളിയൊട്ടും കേള്‍പ്പാതെ പൂച്ച .
നിദ്രാഭംഗം തകര്‍ത്ത വര്‍ണ്ണക്കനവു
പോല്‍ പൂപാത്ര ഖണ്ഡങ്ങളതു കിടക്കുന്നു
ദുരഭിമാന ദുരന്ത ദൃശ്യമായി മിന്നും തയിൽ
ഉടഞ്ഞു പോയിയെൻ തന്‍ പ്രമാണിത്തം.

ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു  പതിവു
പോലെയന്നും വിളിച്ചുപൂച്ചയെ,
വന്നണഞ്ഞിടുമായിരുന്നുവെന്നും
കണ്ടീലയിന്നു പൂച്ചയെ, വന്നില്ല
നേരമെത്രയോ കഴിഞ്ഞിടുന്നു ഹാ !
ഉത്ക്കണ്ഠയോടെ ഗദ്ഗദകണ്ഠ -
രായി ചുറ്റുംതേടി നടന്നു കുട്ടികള്‍
കണ്ടു പിടിച്ചു പിന്നെ വീടിന്‍ പിന്നിൽ
പുരയതിലൊളിച്ചിരിക്കും പൂച്ചയെ
കൈകളിലണച്ചു തലോടുമ്പോഴും -
അവിശ്വാസംപൊഴിഞ്ഞിടുന്ന
 മിഴികളിലുതിര്‍ന്നിടു ചുടുകണ്ണീരും.




.



Tuesday, July 13, 2010

മേശ തുടയ്ക്കുന്ന കുട്ടി

ആരുടെയാര്‍ദ്രതക്കു
മെതിരാം കണ്‍കളോടെ
പേര്‍ത്തും പേക്കിനാവുകള്‍
കണ്ടതാം ഭാവത്തോടെ

ബാലകന്‍ ഇവന്‍ ദീനന്‍
ഭോജനശാലതന്നില്‍
തീന്‍ മേശ വെടിപ്പാവാന്‍
മുഴുകിപ്പണിയതില്‍

ദൃശ്യമാത്രയിലപ്പോള്‍
എന്‍ മുന്നില്‍ തെളിഞ്ഞുടന്‍
നാലാം തരത്തിലെയെന്‍
ഉണ്ണി തന്നുടെരൂപം

പാഠശാലയിലവ
ന്നറിവിന്‍ ചക്രവാളം
തേടിടും പ്രയാണങ്ങള്‍
ഭദ്രമാം ഭാവി ലക്ഷ്യം

ഇച്ചെറു ബാലകനോ
തന്‍ ഭക്ഷണത്തിനായ്
ഭക്ഷണമൊരുക്കുന്ന
മേശകള്‍ തുടയ്ക്കുന്നു

പഠിച്ചും കളിച്ചും നീ
ചിരിച്ചുല്ലസിച്ചാടി
തിമിര്‍ത്തു നടക്കേണ്ടീ
നാള്‍കളില്‍ നിന്നുടെയീ ,


ലോലമാം കൊച്ചുതോളില്‍
ജീവിതപ്രാരാബ്ധത്തിന്‍
ഭണ്ഡങ്ങളേകിയേതു
നിര്‍ദ്ദയര്‍ അഭിശപ്തര്‍ !

ഓരോരോ മേശയും നീ
സത്വരം മോടിയാക്കി
ഓടിമാറുന്നു പൂക്കള്‍
തേടുന്ന മധുകരം .

ഹന്ത ! ദുര്‍വ്വിധി , ,
ബാലക ശിരസ്സിലോ
മുള്‍ക്കിരിടംത്തറച്ചു -
ല്ലസിക്കുന്നു കഷ്ടം !

പിറന്ന ജന്മത്തെ താന്‍
ശപിച്ചും നിയോഗത്തെ
പഴിച്ചും വ്രണിതനീ
സ്വയം സനാഥനിവന്‍ ;

തുടയ്ക്കുന്നു തീന്‍ മേശ
കൃതാനുസാരപൂര്‍വ്വം
എത്ര കാമ്യമീ , ബാല്യം
എന്നതറിയാതെ ഹാ !

വന്നെത്തുമാളുകളോ
കൈകഴുകുന്നു ക്ഷണം
ഈ രക്തത്തില്‍പങ്കില്ലെ -
ന്ന ദൃഢ നിഷേധങ്ങള്‍ ,

ഹാ ലോകമേ നിന്നുടെ
തീരാകളങ്കമിതു
തുടപ്പതെന്നേതൊരു
മഹാ സത്ക്കരങ്ങള്‍.
      കടലാസുകീറുകള്‍ പെന്‍ ബുക്സ്  2005

Thursday, July 8, 2010

സമസ്യ

                                  *മരണം മര്‍ത്ത്യ ജീവനെ
                                  തന്‍ ഹിതം പോല്‍
                                  കൊണ്ടു പോകും മഹാസമസ്യ
  അതിന്‍ മുമ്പിലോ
  മൌലി താഴ്ത്തിടുന്നു കാലം
  എന്തിതെന്നു പകച്ചിടൂ വിധിയും .

വ്യാധികളപകടങ്ങള്‍ ഹത്യകള്‍
അല്ലായ്കിലാത്മഹത്യയാം
ആഭിചാരക്രിയയാല്‍
സ്വച്ഛമായ്, സ്വതന്ത്രമായ്
മര്‍ത്ത്യസ്വത്വത്തെ
കൊണ്ടു പോകും മരണം .

              
           ഉയരുന്നു കൂട്ട നിലവിളികള്‍
          കരളുപ്പിളര്‍ത്തുമാതപ്ത ദൃശ്യങ്ങള്‍
         അനാഥത്വമുയര്‍ത്തും ചോദ്യങ്ങള്‍
         അഭിശപ്തമാം കാഴ്ചകള്‍
        പിന്തിരിഞ്ഞു കണ്‍പ്പാര്‍ത്തിടും
        മരണത്തോടായിരം
        നന്ദിച്ചൊല്ലിടുന്നു ഭരണത്തമ്പുരാക്കള്‍ ,
        ഇനിയത്രയുംക്കുറച്ചാള്‍ക്കാരെ
        മാത്രം തീറ്റിപ്പോറ്റിയാല്‍ മതി
       അവ്വിധമെത്ര കുറഞ്ഞീടും ഭരണച്ചിലവുകള്‍ !

                           
                            ജനങ്ങളോ മരണത്താടു കയര്‍പ്പൂ
                            ഭരണത്തമ്പുരാക്കന്മാര്‍
                           വാരിവലിച്ചു കൂട്ടിയന്തര്‍ദ്ദേശീയ
                           കടങ്ങള്‍തന്നെടുക്കാ ഭാര -
                           വിഹിതങ്ങളിനിയും വര്‍ദ്ധിപ്പതില്‍ .

മരണമോ യാതൊന്നും ശ്രദ്ധിപ്പാതെ
തന്‍ കര്‍മ്മമനസ്യൂതം ചെയ്തിടൂ
അപ്പോഴും മരണത്തിനിന്ദ്രിയങ്ങളില്‍
ആ, നന്ദിച്ചൊല്ലലസഹ്യതച്ചൊരിയൂ .

*വീണ്ടും പോസ്റ്റു ചെയ്യുന്നു




എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...