Sunday, October 3, 2010

അമ്മയും കുഞ്ഞും

ഇന്നലെയെന്റെ തോളിലണഞ്ഞാ
പൂമിഴികള്‍ പൂട്ടിയുറങ്ങി നീ
ഇന്നു നീയുറങ്ങൂ ; പൂമെത്തയില്‍
ഏകയാം , ജീവിതയാത്രയ്ക്കായി
എന്നുടെ വക്ഷത്തില്‍ നിന്നെടുത്താ
ശയ്യയിലൊറ്റയ്ക്കുറക്കൂ കാലം
എന്‍ നെഞ്ചിനൂഷ്മാവില്‍ നിന്നകന്നാ
മെത്ത തന്‍ ചൂടേറ്റുറങ്ങുന്നു , നീ

ജീവിത തത്വമെല്ലാമറികിലും
ലോലമാകുന്നോര്‍ക്കവെയെന്മനം
ഒന്നുറക്കട്ടെയീ തോളിലേറ്റിയെന്‍
കണ്മണിതാമരത്താരതിനെ .
കൈവളരുന്നു , കാല്‍വളരുന്നു
ആ,കൊച്ചുപ്പാവാടക്കാരിയവള്‍
ചേതോഹരമൊരു സ്വപ്നത്തിലാണ്ടു
സ്വച്ഛമായി,സ്വസ്ഥമുറങ്ങുന്നു.
അല്ലയ്കിലാ മലര്‍ച്ചുണ്ടുകളില്‍
മന്ദഹാസ പൂക്കള്‍ വിടരുമോ ?

എന്നാലും ചില തപ്തചിന്തകള്‍
എന്നുടെയുള്ളമുഴുതിടുന്നു
എന്നാലും ചില ദഗ്ധസ്വപ്നങ്ങള്‍
ഇവ്വിധമെന്നെയിന്നലട്ടുന്നു
നിന്‍ കൊച്ചുത്തെറ്റുകള്‍ , കുസൃതിത്ത -
രങ്ങളാ , കുറ്റങ്ങള്‍ക്കുറവുകള്‍
കാണ്മവേ , കുട്ടിയല്ലേയെന്നാശ്വ -
സിച്ചു , കണ്ണടയ്ക്കുവാനാകുമോ ?
പുസ്തകച്ചുമടിൻ ഭാരത്താൽ നിൻ
കൊച്ചു ചുമലു കുനിഞ്ഞിടവേ
ആ , ഭാരമേകുന്ന നോവുകളെൻ
നെഞ്ചിന്‍ നെരിപ്പോടുതുകയായി

കണക്കും സയന്‍സും കംപ്യൂട്ടറും
നിന്‍ ചിന്തയിൽ ഘോര വാതമകാം
വളരും  മതിയതിനാകാതെ, 
അറിവധികമമൃതാകാം .
ജീവിതമത്സരം നിഷേധിപ്പൂ
പൈതലേ നിനക്കു ബാല്യകാലം.
വീട്ടിലെത്തും ഗുരുവിന്‍ ശിക്ഷണം
ഗൃഹപാഠം പിന്നാലെയത്താഴം
എത്രയോ ഭാരമീ കൊച്ചുതോളില്‍
നിന്‍ നന്മയതോമലേ മാപ്പേകൂ .


ആഞ്ഞുപ്പായുന്ന സമയരഥമേ
നില്പാമോയല്പ മാത്രയെങ്കിലും
ഇല്ല, ലംഘിക്കാനാവതില്ല , കല്ലു -
പ്പിളര്‍ക്കും നിയതി തന്‍ ,നിശ്ചയം
നില്ക്കാതെപ്പോകുന്നു വത്സരങ്ങളോ
ഓരോരോ ഘട്ടവും നീയുമൊപ്പം .

നിന്നാരോമലിനെത്തോളിലണ
ച്ചൊരു നാളീയുമ്മറത്തിണ്ണയിൽ
ഓമനത്തിങ്കള്‍ , പാടിയന്നു , നീ -
യുലാത്തും ധന്യ മൂഹൂര്‍ത്തത്തില്‍
എന്നകതാരിന്റെ സാനുവേറി
സായൂജ്യം വെന്നിക്കൊടി നാട്ടിടും .















14 comments:

  1. gambeeram chetta.nalla ozhukode ezutiyirikkunnu.

    ReplyDelete
  2. ഇല്ല, ലംഘിക്കാനാകില്ലാ , കല്ലു -
    പ്പിളര്‍ക്കും നിയതി തന്‍ ,നിശ്ചയം.,.



    വരികള്‍ സുന്ദരം

    ReplyDelete
  3. ...

    പുസ്തകച്ചുമടിന്റെ ഭാരത്താലാ
    ചുമലും കുനിച്ചു നീ പോകവേ
    ആ,ഭാരമേകുന്ന നോവുകളെന്‍
    നെഞ്ചിന്‍ നെരിപ്പോടുതുകയായി

    ശരിയാണ്. ഒട്ടകത്തിന്‍റ പൂഞ്ഞിപോലെ കുഞ്ഞുങ്ങള്‍ ഭാരം ചുമന്നുപോകുന്നകാഴ്ച കാണുന്നത് ഭയങ്കരമാണ്.
    നല്ല കവിത

    ReplyDelete
  4. നല്ല കവിത . നല്ല പ്രമേയം . നല്ല വരികള്‍ .എല്ലാം നന്നായിരിക്കുന്നു . അവസാനിപ്പിച്ച ഭാഗം താങ്കള്‍ ഒന്നുകൂടിമനസ്സിരുത്തിയിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ മനോഹരമാക്കാമായിരുന്നു എന്നെനിക്കു തോന്നുന്നു .
    കൊച്ചു തെറ്റുകള്‍ എന്നാക്കണം
    ആഞ്ഞുപായുന്നു എന്ന് മതി .
    കല്ലു പിളര്‍ക്കും എന്ന് മതി .
    ആവശ്യമില്ലാത്തിടത്ത് എന്തിനാ വെറുതെ കൂട്ടക്ഷരങ്ങള്‍ .
    പുതിയവ പോസ്റ്റ്‌ ചെയ്യുമ്പോള്‍ താങ്കള്‍ എന്നെ അറിയിക്കുന്നില്ല .
    അല്ലെങ്കില്‍ എന്‍റെ പോസ്റ്റില്‍ ഒരു കമന്റിട്ടാല്‍ തീര്‍ച്ചയായും ഞാന്‍ വരും
    കാവ്യലോകത്തെ പുലിയാകട്ടെ എന്നാശംസിക്കുന്നു .
    ഭാവുകങ്ങള്‍ നേരുന്നു

    ReplyDelete
  5. നല്ല വരികൾ കണ്ട് സന്തോഷിയ്ക്കുന്നു.

    ReplyDelete
  6. "ഇല്ല, ലംഘിക്കാനാകില്ലാ , കല്ലു -
    പ്പിളര്‍ക്കും നിയതി തന്‍ ,നിശ്ചയം"
    അതേ .
    നല്ല കവിത

    ReplyDelete
  7. കുഞ്ഞുങ്ങള്‍ ഉറങ്ങുന്നത് നോക്കിയിരിക്കാന്‍ എനിക്കും ഒരുപാടിഷ്ടമാണ്..
    അങ്ങിനെ ചെയ്തൂടെന്നാ മുതിര്‍ന്നവര്‍ പറയുന്നേ..
    കുഞ്ഞുങ്ങളെ തന്നെ നോക്കിയിരിക്കുമ്പോള്‍ കണ്പീലികള്‍ തുടരെ ചിമ്മുന്നത് കാണാം.. നല്ല കവിത! അവസാന വരികള്‍ തീര്‍ത്തും യാഥാര്‍ത്ഥ്യം!

    ReplyDelete
  8. തികച്ചും സത്യം...

    ഇതില്‍ ഒന്ന് പോലും അതിശയോക്തി ഇല്ല...

    അഭിനന്ദനങ്ങള്‍... മനസ്സില്‍ നിന്നും...

    ReplyDelete
  9. ആര്‍ക്കുമാര്‍ക്കുമേ പിടിച്ചു നിര്‍ത്താന്‍ ..
    ഒരു നിമിഷം പോലും ഒന്ന് കൂട്ടാനോ കുറയ്ക്കാനോ...
    ജീവിത ചക്രമിത്...ജീവിച്ചു തന്നെ തീരണം....സോദരാ..

    ReplyDelete
  10. "ഇന്നലെയെന്റെ തോളിലണഞ്ഞാ
    പൂമിഴികള്‍ പൂട്ടിയുറങ്ങി നീ
    ഇന്നോയുറങ്ങുന്നാ ; പൂമെത്തയില്‍"
    ഏഴാം കടലിനക്കരെ..........ഈ ഞാന്‍. :)

    നല്ല വരികള്‍. ഇഷ്ടമായി ഈ കവിത. എനിക്കിതു വായിച്ചപ്പോള്‍ എന്റെ അച്ഛനെ ഓര്‍മ്മ വന്നു. അപ്പോള്‍ തന്നെ ഫോണെടുത്ത് നാട്ടിലേയ്ക്ക് വിളിച്ചു.
    നന്ദി. ഇനിയും വരാം

    ReplyDelete
  11. ഒന്നാം ക്ലസിലായിരുന്ന മകള്‍ കിടക്കയില്‍
    ഒറ്റക്കു കിടന്നുറങ്ങുന്നതു കണ്ടിട്ടുണ്ടായ എന്റെ
    ഭാര്യയുടെ ആത്മഗതമാണ് ഈ കവിതയെഴുതു
    വാന്‍ കാരണഭൂതമായത്. അവരിങ്ങനെ പറഞ്ഞു.
    "കഴിഞ്ഞ വര്‍ഷം എന്റെ തോളില്‍ കിടന്നുറങ്ങിയ
    കൊച്ചിതാ ഒറ്റക്കു കിടന്നുറങ്ങുന്നു."
    ആത്മാവില്‍ കൊളുത്തി വലിച്ചുകെട്ടിയ ബന്ധം
    അടര്‍ത്തി മാറ്റിയതിന്റെ വേദന ആ വാക്കുകളില്‍
    നിറഞ്ഞു നിന്നു. ഒരു കനലായി കനല്ക്കൂട്ടയായി അതെ
    ന്നെ ചുട്ടുപ്പൊള്ളിച്ചു കൊണ്ടിരുന്നു. അങ്ങനെ ഞാന്‍
    എഴുതി. തിരുവനന്തപുരത്തു നിന്നുമുള്ള ചിത്രഗിരി മാസി
    കയില്‍ പ്രസിഗ്ധീകരിച്ചു. തൃപ്തിയാകാതെ മാറ്റങ്ങളോടെ
    കടലാസു കീറുകളെന്ന കവിതാ സമാഹാരത്തിലുള്‍പ്പെടുത്തി
    എഴുതിയത് ശരിയായില്ല എന്ന തീരുമാനത്തില്‍ ഒരമ്മക്കു
    മാത്രമേ ഇതേക്കുറിച്ചു എഴുതാന്‍ കഴിയൂയെന്നു തീര്‍ച്ചപ്പെടുത്തി.
    ഞാനൊരച്ഛനല്ലേ. പിന്നീടു മനസ്സിലായി ഒരു കവിക്കു
    അമ്മയുടെ തലത്തിലെത്താനാകുമെന്ന്. ആദ്യ കവിതയില്‍
    വളരെ വളരെ മാറ്റങ്ങള്‍ വരുത്തി ഞാനെഴുതിയതാണ്
    ഈ കവിത. എന്റെ പ്രിയതമയുടെ ആത്മഗത്തിനോടു
    നീതിപുലര്‍ത്താന്‍ എനിക്കായോ ?

    ReplyDelete
  12. നല്ല കവിത . ചില വരികള്‍ മനസിനെ സ്പര്‍ശിച്ചു. ഒരു അദ്ധ്യാപിക എന്ന നിലയില്‍ പറയട്ടെ പഠനം കുട്ടികള്‍ക്ക് ഇപ്പോള്‍ ഒരു ഭാരം അല്ല

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...